Thursday, October 9, 2008

ഹൈഡ്രജന്‍ എന്ന താരം

കടുത്ത ഊര്‍ജ പ്രതിസന്ധിയില്‍നിന്നു ലോകത്തെ കരകയറ്റാന്‍ പുത്തന്‍ ഊര്‍ജസ്രോതസ്സുകള്‍ തേടിയുള്ള യാത്രയിലാണു ശാസ്‌ത്രലോകം. ഈ യാത്രയും അന്വേഷണങ്ങളും ഇപ്പോള്‍ എത്തിനില്‍ക്കുന്നത്‌ ഹൈഡ്രജനിലാണ്‌. അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍, നിലവിലുള്ള ഊര്‍ജസ്രോതസ്സുകളുടെ പരിമിതികള്‍ ഇവയൊക്കെ ഒരു പുത്തന്‍ ഊര്‍ജസ്രോതസ്സിന്റെ അനിവാര്യതയിലേക്കാണു വിരല്‍ചൂണ്ടുന്നത്‌. ഹൈഡ്രജനും സൗരോര്‍ജവുമായിരിക്കും ഭാവിയുടെ ഇന്ധനസ്രോതസ്സുകളെന്നാണു പരീക്ഷണശാലകളില്‍നിന്നുള്ള പ്രവചനം.
പ്രകൃതിയില്‍ സുലഭമായി ലഭിക്കുന്ന ഒരു മൂലകമാണ്‌ ഹൈഡ്രജന്‍. ഒരു പരിസ്ഥിതി സൗഹൃദ ഇന്ധനമാണു ഹൈഡ്രജന്‍ എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. ഹൈഡ്രജന്റെ രാസപ്രവര്‍ത്തനഫലമായുണ്ടാകുന്ന ഉല്‍പന്നങ്ങള്‍ ജലവും താപവും മാത്രം. പരിസ്ഥിതി മലിനീകരണഭീഷണി ഇല്ലേയില്ല. ഫോസില്‍ ഇന്ധനങ്ങള്‍ സൃഷ്‌ടിക്കുന്ന ആഗോളതാപനേ പോലുള്ള ഭീഷണികളുമില്ല. കാരണം ഹൈഡ്രജന്‍ വാതകം ഇന്ധനമായുപയോഗിക്കുമ്പോള്‍ ഗ്രീന്‍ഹൗസ്‌ വാതകങ്ങളൊന്നും തന്നെ പുറത്തുവരുന്നില്ല.
ജലം, പ്രകൃതിവാതകം, എണ്ണകള്‍ ഇവയില്‍ നിന്നൊക്കെ ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍ ഇന്നു നിലവിലുണ്ട്‌.
ഹൈഡ്രജന്‍ സോളാര്‍ എന്ന ബ്രിട്ടീഷ്‌ ഗവേഷണസ്ഥാപനം സൂര്യപ്രകാശമുപയോഗിച്ചു ജലത്തില്‍നിന്നും ഹൈഡ്രജന്‍ സ്വതന്ത്രമാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. നാനോ ടെക്‌നോളജിയുടെ സഹായത്തോടെ ഹൈഡ്രജന്‍ സോളാര്‍ വികസിപ്പിച്ചെടുത്ത ടാന്‍ഡം സെല്‍ ടെക്‌നോളജി (Tandem Cell Technology) എന്ന പുത്തിന്‍ സങ്കേതം ഇന്ധനസെല്‍ (Fuel Cell) രംഗത്ത്‌ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്നു തീര്‍ച്ച. നാനോ ക്രിസ്റ്റലൈന്‍ വലിപ്പത്തിലുള്ള മെറ്റല്‍ ഓക്‌സൈഡ്‌ (Metal Oxide) പാളികൊണ്ട്‌ ആവരണം ചെയ്‌ത രണ്ടു ഫോട്ടോ കാറ്റലിറ്റിക്‌ സെല്ലുകളാണ്‌ (Photo Catalytie Cells) ഇതിലുപയോഗിക്കുന്നത്‌. സെല്ലുകളുടെ ഉപരിതലം ആവരണം ചെയ്യാനുപയോഗിക്കുന്ന മെറ്റല്‍ ഓക്‌സൈഡ്‌ നാനോ വലിപ്പത്തില്‍ (10 -9 മീറ്റര്‍) ആയതിനാല്‍ അതിന്റെ പ്രതലവിസ്‌തീര്‍ണ്ണം ഏറ്റവും കൂടുതലായിരിക്കും. ഇവ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്‌ത്‌ ഇലക്‌ട്രോണുകളെ സ്വതന്ത്രമാക്കും. ഇങ്ങനെയുണ്ടാക്കുന്ന വൈദ്യുതിയുപയോഗിച്ച്‌ ജലത്തിന്റെ വൈദ്യുതവിശ്ലേഷണം നടത്തിയാണഅ അതില്‍നിന്ന്‌ ഹൈഡ്രജന്‍ സ്വതന്ത്രമാക്കുന്നത്‌. വിന്‍ഡ്‌ ഫാമുകള്‍ പോലെ വ്യാവസായികാടിസ്ഥാനത്തില്‍ വന്‍ തോതില്‍ ഹൈഡ്രജന്‍ ഫാമുകള്‍ അധികം വൈകാതെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നിവരുടെ പ്രതീക്ഷ.
ഇംഗ്ലണ്ടില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ലീഡ്‌സില്‍ വാലെറി ഡ്യൂപോണ്ടിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്രജ്ഞര്‍ സൂര്യകാന്തി എണ്ണയില്‍നിന്നും ഹൈഡ്രജന്‍ വേര്‍തിരിക്കാനുള്ള പരീക്ഷണത്തില്‍ വിജയിച്ചുകഴിഞ്ഞു. ചില ബാക്‌ടീരിയകള്‍ സൂര്യപ്രകാശം ഉപയോഗിച്ച്‌ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ജനിതക എന്‍ജിനീയറിങ്ങിലൂടെ ഇത്തരം ബാക്‌ടീരിയകളെ വന്‍തോതില്‍ സൃഷ്‌ടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ബാക്‌ടീരിയല്‍ ഹൈഡ്രജന്‍ ഇന്ധനസെല്ലുകള്‍ രംഗപ്രവേശം ചെയ്യാന്‍ അധികകാലം വേണ്ടിവരില്ല.
ഹൈഡ്രജന്‍ വന്‍തോതില്‍ കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ വിജയിക്കുമ്പോഴും ഉത്‌പാദിപ്പിച്ച ഹൈഡ്രജന്‍ ശേഖരിച്ചുവയ്‌ക്കുക എന്നത്‌ ഇത്തരമൊരു വെല്ലുവിളിതന്നെയാണ്‌. ഹൈഡ്രജന്‍ ആറ്റത്തിന്റെ വലിപ്പം അത്രയും ചെറുതാണെന്നതുതന്നെ കാരണം ഇവിടെയും രക്ഷയ്‌ക്കെത്താന്‍ പോവുന്നത്‌ നാനോ ടെക്‌നോളജി തന്നെ. നാനോ ടെക്‌നോളജി ഉപയോഗിച്ച്‌ ഹൈഡ്രജന്‍ ആറ്റങ്ങള്‍ക്ക്‌ രക്ഷപ്പെടാന്‍ കഴിയാത്ത സൂക്ഷ്‌മഭിത്തികളോടുകൂടിയ സംഭരണികളുണ്ടാക്കാനുള്ള ശ്രമത്തിലാണു ശാസ്‌ത്രജ്ഞര്‍.
ഹൈഡ്രജന്‍ ഇന്ധനസെല്ലുകളുടെ രംഗപ്രവേശത്തോടെ അടിമുടി മാറാന്‍ പോവുന്നത്‌ മോട്ടോര്‍ വാഹനങ്ങളാണ്‌. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിച്ചോടുന്ന വാഹനങ്ങള്‍ വ്യാപകമാവുന്ന കാലം വിദൂരത്തല്ല. ജര്‍മനിയില്‍ 2001 ല്‍ തന്നെ ബി.എം.ഡബ്യു (BMW) ഹൈഡ്രജന്‍ കാര്‍ നിര്‍മിച്ചിരുന്നു. ഇതില്‍ ഇന്ധനമായി 1970കള്‍ മുതല്‍ തന്നെ ഹൈഡ്രജന്‍ ഉപയോഗിക്കാറുണ്ടായിരുന്നു.
ഏതായാലും ഒരു കാര്യം ഉറപ്പാണ്‌. ഹൈഡ്രജന്‍ തന്നെയായിരിക്കും ഭാവിയില്‍ ഊര്‍ജരംഗത്തെ താരം.

Wednesday, October 8, 2008

നടന്നോളൂ ഫോണ്‍ ചാര്‍ജ്‌ ചെയ്യാം

ഇനി സെല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍ മറന്നാലും വിഷമിക്കേണ്ട. ചുമ്മാ ഫോണ്‍ പോക്കലിട്ടങ്ങു നടന്നാല്‍ മതി! നടക്കുമ്പോഴുണ്ടാകുന്ന ഊര്‍ജമുപയോഗിച്ച്‌ ഫോണ്‍ ചാര്‍ജ്‌ ചെയ്യാം. വൈദ്യുതി ഇനിയും എത്തി നോക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലും ഇനി ധൈര്യമായി സെല്‍ഫോണും ലാപ്‌ടോപ്പുമൊക്കെ ഉപയോഗിക്കാം. നടക്കുമ്പോഴും ഓടുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമുണ്ടാവുന്ന ബയോമെക്കാനിക്കല്‍ ഊര്‍ജം വെറുതെ കളയേണ്ടെന്നു സാരം.
ബ്രിട്ടീഷ്‌ കൊളംബിയയിലെ Sumair Fracer യൂണിവേഴ്‌സിറ്റി ഗവേഷകരാണ്‌ മനുഷ്യന്റെ സന്ധികളുടെ ചലനങ്ങളില്‍ നിന്ന്‌ ഊര്‍ജം കൊയ്‌തെടുക്കാനുള്ള മാര്‍ഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. അലുമിനിയവും സ്റ്റീലും കൊണ്ട്‌ നിര്‍മിച്ച ഒരു ബെല്‍റ്റാണ്‌ ഈ ഉപകരണം. ചെറിയ ഗിയറും ക്ലച്ചും ജനറേറ്ററും കംപ്യൂട്ടറൈസ്‌ഡ്‌ കണ്‍ട്രോള്‍ സിസ്റ്റവുമൊക്കെയുണ്ട്‌ ഈ ബെല്‍റ്റില്‍. ഈ ബെല്‍റ്റ്‌ രണ്ടു കാല്‍മുട്ടിലും ഘടിപ്പിച്ചു നടക്കുകയോ ഓടുകയോ ചെയ്‌തോളൂ. അഞ്ചു വാട്ട്‌ വൈദ്യുതി വരെ ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കാം. ഇതുപയോഗിച്ച്‌ സെല്‍ ഫോണ്‍ മാത്രമല്ല കംപ്യൂട്ടറും പ്രവര്‍ത്തിപ്പിക്കാം. ആദ്യഘട്ടത്തില്‍ കനേഡിയന്‍ പട്ടാളക്കാരില്‍ ഇതു പരീക്ഷിക്കാനാണു ഗവേഷകര്‍ ലക്ഷ്യമിടുന്നത്‌. കാന്തങ്ങളും മെറ്റല്‍ ‍കോയിലുകളുമൊക്കെയടങ്ങിയ മറ്റൊരു സംവിധാനത്തിലൂടെ വൈദ്യുതിയുല്‍പാദിപ്പിച്ചു സെല്‍ഫോണ്‍ ചാര്‍ജ്‌ ചെയ്യാമെന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ഇഡാഹോയിലെ M2E പവര്‍ Inc. ഗവേഷകര്‍. ഫാരഡെയുടെ ഇന്‍ഡക്ഷന്‍ നിയമമനുസരിച്ചാണ്‌ ഇതു പ്രവര്‍ത്തിക്കുന്നത്‌. ബെല്‍റ്റില്‍ ഘടിപ്പിക്കാന്‍ കഴിയും ഈ സംവിധാനം. നടക്കുമ്പോള്‍ കാന്തിക ക്ഷേത്രത്തില്‍ കോയിലിന്റെ ചലനം വൈദ്യുതിയുണ്ടാക്കും. ഇത്‌ അള്‍ട്രാഫില്‍ട്ടര്‍ കപ്പാസിറ്ററുകളിലേക്കു കൈമാറ്റം ചെയ്യും. ഈ വൈദ്യുതിയുപയോഗിച്ചു ഫോണിന്റെ ബാറ്ററി ചാര്‍ജ്‌ ചെയ്യാം. ശരീരത്തില്‍ ഘടിപ്പിക്കുന്ന കുഞ്ഞു ജനറേറ്ററുകളിലൂടെ ഊര്‍ജം കൊയ്‌തെടുക്കുന്ന നാളുകളാണു വരുന്നത്‌. ഊര്‍ജ പ്രതിസന്ധിക്കും ചെറിയ ഒരാശ്വാസം.

Tuesday, October 7, 2008

ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റ്‌ - പുത്തന്‍ ഊര്‍ജ സ്രോതസ്‌

കടുത്ത ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ വഴിയെന്തെന്നു ലോകം തലപുകഞ്ഞാലോചിക്കുമ്പോള്‍ ഒരു പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ നോര്‍വെ. അതാണ്‌ ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റ്‌ (Osmotic Power Plant). സമുദ്രജലവും ശുദ്ധജലവും തമ്മിലുള്ള മര്‍ദവ്യത്യാസമാണ്‌ ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റില്‍ വൈദ്യുതിയുല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്‌. ഒരു ലായകത്തിന്റെയും ലായിനിയുടെയും ഇടയില്‍ ഒരു അര്‍ധതാര്യസ്‌തരം വച്ചാല്‍ ലായകത്തിന്റെ തന്മാത്രകള്‍ ഈ അര്‍ധതാര്യസ്‌തരത്തിലൂടെ ലയിനിയിലേക്കു കടക്കും. ഈ പ്രവര്‍ത്തനമാണ്‌ ഓസ്‌മോസിസ്‌. ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തന തത്വവും ഇതുതന്നെ. പ്ലാന്റില്‍ ശുദ്ധജലവും സമുദ്രജലവും ഒരു അര്‍ധതാര്യസ്‌തരം കൊണ്ട്‌ വേര്‍തിരിക്കുമ്പോള്‍ ശുദ്ധജലം സമുദ്രജലത്തിന്റെ ഭാഗത്തേക്കൊഴുകാന്‍ തുടങ്ങും. ഫലമോ? സമുദ്രജലത്തിന്റെ ഭാഗത്തു മര്‍ദം വര്‍ധിക്കും. ഇങ്ങനെ വര്‍ധിച്ച മര്‍ദം ഉപയോഗിച്ച്‌ ടര്‍ബൈന്‍ കറക്കി വൈദ്യുതിയുണ്ടാകും. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടകയോ മറ്റു പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്യാത്ത ഗ്രീന്‍, ക്ലീന്‍ ഊര്‍ജസ്രോതസാണിത്‌. നോര്‍വീജിയന്‍ എനര്‍ജി ഗ്രൂപ്പായ Stat Kraft പറയുന്നതനുസരിച്ച്‌ ലോകമെങ്ങും 1600 ടെട്രാവാട്ട്‌ അവേഴ്‌സ്‌ (Twh) വൈദ്യുതി ഈ മാര്‍ഗത്തിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

Tuesday, January 22, 2008

അമ്ല മഴയില്‍ കുതിരുന്ന ഇന്ത്യ


മഴയെ സ്നേഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ മഴയെന്നു കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട കാലവും അധികം അകലെയല്ല. ഇന്ത്യയില്‍ മഴവെള്ളത്തില്‍ അമ്ലാംശം കൂടുന്നുവെന്നു പഠന റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യന്റെ വിവേചനരഹിതമായ പ്രവര്‍ത്തനങ്ങളുടെ ഫലം തന്നെയാണ്‍ അമ്ലമഴയായി താഴോട്ട് പതിച്ചു ദുരന്തങ്ങള്‍ വിതയ്ക്കുന്നത്.ഇന്ത്യന്‍ മെറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ പഠന റിപ്പോര്‍ട്ടുകളാണ്‍ അപായമണികള്‍ മുഴക്കുന്നത്. മുപ്പത് വര്‍ഷങ്ങളായി ഇന്ത്യയിലെ പത്തു സ്ഥലങ്ങളില്‍ നിന്നുള്ള മഴവെള്ള സാംപിളുകള്‍ നിരന്തരമായി പരിശോധിച്ചാണ്‍ ശാസ്ത്രജ്ഞര്‍ ഈ സത്യം കണ്ടെത്തിയത്. പൂനെയിലും നാഗ്പൂരിലും പെയ്ത മഴവെള്ളത്തിന്റെ പി എച്ച് മൂല്യം അഞ്ചിലും താഴെയായിരുന്നു.വ്യവസായാവല്‍ക്കരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലെത്തിച്ചേരുന്ന നൈട്രജന്‍,സള്‍ഫര്‍ സംയ്ക്തങ്ങളുടെയും അളവ് ഇങ്ങനെ കൂടിയാല്‍ അസിഡിറ്റി കൂടിയ വിഷമഴ നമ്മുടെ മണ്ണിനേയും ജലാശയങ്ങളെയും ജൈവ വൈവിധ്യങ്ങളെയുമൊക്കെ നശിപ്പിക്കും. ജലത്തിന്റെയും മണ്ണിന്റെയും രാസസ്വഭാവം തന്നെ മാറും.ശുദ്ധജലം കണികാണാന്‍ പോലും കിട്ടാതാവും.മനുഷ്യരിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വേറെ. കെട്ടിടങ്ങളെയും അമ്ലമഴ ദോഷകരമായി ബാധിക്കും.താജ്മഹല്‍ തന്നെ ഒരു ഉദാഹരണം

പൂച്ചയ്ക്ക് ഇനി എലി മണികെട്ടും

പൂച്ചയെ ഒട്ടും പേടിയില്ലാത്ത എലികളെക്കുറിച്ചു കേട്ടിട്ടുണ്ടൊ.? ജനിതക എന്‍ജിനീയറിംഗിലൂടെ അത്തരം എലിയെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ്‍ ടോക്കിയോ യൂണിവേഴ്സിറ്റി ഗവേഷകര്‍!. പൂച്ചയെ കണ്ടാല്‍ പുല്ലെന്ന മട്ടാണ്‍ ഈ എലിയ്ക്ക്. പൂച്ചക്കഥകളും എലിക്കഥകളുമൊക്കെ ഇനി മാറ്റി എഴുതേണ്ടി വരും.എലി തന്നെ പൂച്ചയ്ക്കു മണി കെട്ടുകയും ചെയ്തേക്കാം.

പൂച്ചയുടെ മണമോ സാന്നിദ്ധ്യമോ അനുഭവപ്പെട്ടാല്‍ ഓടിയൊളിക്കും സാധാരണ എലികള്‍. എന്നാല്‍ പേടിക്കു കാരണമായ ജീന്‍ സ്വിച്ച് ഓഫ് ചെയ്താലോ? kobayakawa യുടെ നേതൃത്വത്തിലുള്ള ടോക്കിയോ യൂണിവേഴ്സിറ്റി സംഘം ചെയ്തതും ഇതു തന്നെ. എലിയുടെ മൂക്കിലെ ചില ഗന്ധകോശങ്ങള്‍ കൂടി നീക്കം ചെയ്തതോടെ എലി തികച്ചും നിര്‍ഭയനായി മാറി! എലി പൂച്ചയുടെ അടുത്തു പോയെന്നു മാത്രമല്ല, പൂച്ചയുടെ കൂടെ കളിക്കുകയും ചെയ്തു!. ഇനി ഒന്നിനേയും പേടിയില്ലാത്ത എലീകളെക്കൂടി സൃഷ്ടിച്ചു വിട്ടാലുള്ള അവസ്ഥ ഒന്നാലോച്ചു നോക്കൂ. സസ്തനികളിലെ പല സ്വഭാവ വിശേഷങ്ങളിലേക്കും വെളിച്ചം വീശുന്നതാണ്‍ പുതിയ കണ്ടെത്തല്‍. ഭയമെന്ന വികാരം ജനിതകപരമായി നിര്‍ണയിക്കപ്പെടുന്നതാണെന്നും ആര്‍ജിതമല്ലെന്നുമാണു ഇപ്പോള്‍ ശാസ്ത്രജ്ഞരുടെ നിഗമനം. പല മുന്‍ ധാരണകളും തിരുത്തപ്പെടുകയാണ്. ന്യൂ ജഴ്സിയിലുള്ള ദ് ടഗേഴ്സ് യൂണിവേഴ്സിറ്റി ഗവേഷകനായ ഡോ.ഗ്ലെബ് ഷും യാത്സ്കിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം 2005 ല്‍ പേടിക്കു നിദാനമായ ജീന്‍ കണ്ടെത്തുകയും എലിയുടെ തലച്ചോറില്‍ നിന്ന് ആ ജീന്‍ നീക്കം ചെയ്യുകയും ചെയ്തു പേടിയില്ലാത്ത എലികളെ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പേടിയില്ലാത്ത എലികള്‍, നാളെ ആരെയും ഒന്നിനെയും പേടിയില്ലാത്ത മനുഷ്യരെയായിരിക്കും ജനിതക എന്‍ജിനീയറിംഗ് പടച്ചു വിടുക. പേടിയില്ലാക്കാലത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കപ്പെടുമ്പോള്‍ അവിടെ അമ്പരപ്പും കൌതുകവും ആശങ്കയുമൊക്കെ കൂടിക്കുഴയുന്നു.

Sunday, January 20, 2008

ആമുഖം

ബ്ലോഗിങ്ങിലേക്ക് കടക്കുന്നു. ഒരാഴ്ച്ക്കുള്ളില്‍ പോസ്റ്റിംഗ് തുടങ്ങാം